ഇൻഡോർ: കർഷകനെ ആക്രമിച്ച് 25 ലക്ഷം രൂപ കവർന്നു. മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലാണ് സംഭവം. മൂന്ന് അക്രമികൾ ചേർന്ന് ഒരു കർഷകന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കൈയിൽ ഉണ്ടായിരുന്ന 25 ലക്ഷം രൂപയുടെ ബാഗ് കവർന്നെടുക്കുകയായിരുന്നു.
തമോയ ചാക്ക് ഗ്രാമത്തിലെ 47കാരനായ കർഷകൻ ലഖ്വിന്ദർ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ ചൊവ്വാഴ്ചയാണ് സംഭവം. ബന്ധുവിന്റെ കൈയിൽനിന്നു കടം വാങ്ങിയിരുന്ന പണം തിരികനൽകാൻ വീട്ടിൽനിന്ന് അശോക് നഗറിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
വഴിയിൽ തടഞ്ഞ് മുളക് പൊടി എറിഞ്ഞ് അക്രമികൾ ബാഗ് തട്ടിയെടുത്തെന്നാണ് പരാതി. അലറിക്കരഞ്ഞ ഇദ്ദേഹത്തെ ഗ്രാമീണരാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ഥലം പരിശോധിച്ചതായും പ്രതികൾക്കായി തെരച്ചിൽ നടത്തിവരികയാണെന്നും സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ് വിവേക് ശർമ പറഞ്ഞു. ആഴ്ചകൾക്കു മുന്പ് സദോരയിൽ മറ്റൊരു കർഷകനെ ആക്രമിച്ച് മാസ്ക് ധാരികൾ 20 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.